പെരിഞ്ഞനം: കൃഷി ജീവനും ജീവിതവുമാക്കിയയാൾ. അന്പത്താറുകാരനായ ഈ കർഷകനെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. ജോർജ് അതിയുന്തന് ജീവിതത്തിന്റെ ഭാഗമാണു കൃഷി. മണ്ണിലിറങ്ങാത്ത ഒരു ദിവസവുമില്ല. അതല്ലാതെ മറ്റൊരു വരുമാനവുമില്ല.
പെരിഞ്ഞനം മൂന്നാം വാർഡിലെ അന്പതു സെന്റ് പുരയിടത്തിലാണ് പശു ഫാമും മീൻവളർത്തലുമടക്കമുള്ളത്. പാട്ടത്തിനെടുത്ത സ്ഥലത്താണു കൂടുതൽ കൃഷി.
മൾച്ചിങ് ഷീറ്റ് പ്രയോജനപ്പെടുത്തിയാണ് കൃഷി. ഭാര്യ മോളിക്കാണ് ഫാമിന്റെ ചുമതല. ഒരു സമയത്ത് പശുക്കളും എരുമയും ഉൾപ്പെടെ ഇരുപത് ഉരുക്കൾ ഫാമിൽ ഉണ്ടായിരുന്നു. ക്വാളിറ്റി കണ്ട്രോൾ ഗാര്മെന്റ്സിൽ ക്വാളിറ്റി കണ്ട്രോളർ ആയും ദുബായിൽ ഷിപ്പിയാർഡിലും ജോലി ചെയ്ത ജോർജ് നാട്ടിലെത്തി കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.
വളമിടൽ ഒഴിച്ചു ബാക്കി കൃഷിപ്പണികളെല്ലാം ഒറ്റയ്ക്കാണ്. കടകളിലും കൊറ്റനല്ലൂർ മാർക്കറ്റിലുമാണ് വിൽപന. 2019ൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള പുരസ്കാരം നേടി. ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി. ഈവർഷം മതിലകം ബ്ലോക്ക്തല മികച്ച സംയോജിത കർഷകനുള്ള ആത്മ പുരസ്കാരം നേടി.
പ്രളയത്തിൽ മത്സ്യക്കൃഷി നശിച്ചു വൻ നഷ്ടമുണ്ടായെങ്കിലും ജോർജ് തളർന്നില്ല. നഷ്ടപ്പെട്ടതൊക്കെ ഉത്സാഹംകൊണ്ടു തിരിച്ചുപിടിച്ചു. കൃഷി ലാഭമല്ലെന്ന് പറയുന്നവരോട് ജോർജിന് ഒന്നേ പറയാനുള്ളൂ - നന്നായി ചെയ്താൽ നഷ്ടമുണ്ടാകില്ല. ജീവിതം കളറാകാൻ കൃഷി മതി.